26 October 2014

കച്ചവടം

ദോഹയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍ കയറിയതായിരുന്നു ഞാന്‍. മക്ക ഇമാം അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസിന്റെ ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണം ഹാളിനകത്ത് നിറഞ്ഞു കേള്‍ക്കാം. അല്‍ മറായിയുടെ രണ്ടു പാക്കറ്റ് ലോങ്ങ്‌ ലൈഫും, പ്രവാസിയുടെ കൂടെ പിറപ്പായ ഖുബ്ബൂസും വാങ്ങി കൌണ്ടറിനു മുമ്പിലെ ക്യൂവില്‍ കാശ് കൊടുക്കാന്‍ കാത്തു ന്നിന്നു. ക്യൂ മുമ്പോട്ട് നീങ്ങുന്നതിനനുസരിച്ചു പുറകോട്ടേക്ക് വളരുന്നുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന നേപ്പാളി  സ്വദേശി ഇടക്കിടക്ക് ക്യുവിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു .

എത്ര കണ്ടാലും, കിട്ടിയാലും മടുപ്പ് തോന്നാത്ത റിയാല്‍ വളരെ വെറുപ്പോടെ വാങ്ങി അയാള്‍ ക്യാഷ്  മെഷീന്റെ തൊള്ളയിലേക്ക് തിരുകി കൊണ്ടിരുന്നു. കൌണ്ടറിനു മുംബിലെത്തിയവരില്‍ ചിലര്‍ അയാളെ നോക്കി എന്തൊക്കെയോ പറയുന്നു. അവരെ  ടെല്ലര്‍ മെഷീന്റെ തോളത്തിരിക്കുന്ന ബനാന ച്യൂവിംഗ് ഗം നല്‍കി  അയാള്‍ സമാധാനിപ്പിക്കുന്നു .

എന്‍റെ ഊഴം എത്തി. പാല്‍ പാക്കറ്റും, ഖുബ്ബൂസും ടെല്ലര്‍ മെഷീന്‍റെ ചുണ്ടത്തു വെച്ചപ്പോള്‍ 10.50 എന്ന് മോണിട്ടറില്‍ തെളിഞ്ഞു വന്നു. ഒരു പത്തിന്റെയും, അന്ജിന്റെയും റിയാല്‍ എടുത്ത് ഞാന്‍ അയാള്‍ക്ക്‌ നീട്ടി. ഒരു കഷ്ണം ബില്ലും നാലു റിയാലും അയാള്‍ 'ചന്തി' കഴുകുന്ന കൈ കൊണ്ട് എനിക്ക്  തിരികെ തന്നു . ബാക്കി അമ്പതു പൈസക്കായി ഞാന്‍ കൌണ്ടറിനടുത്ത് കാത്തു നിന്നു. എന്‍റെ ചുറ്റിക്കളി ശ്രദ്ധിക്കാതെ അയാള്‍ അടുത്ത കസ്റ്റമറെ കൈകാര്ര്യം ചെയ്യാന്‍ തുടങ്ങി. ക്യൂവിലുള്ളവര്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി. പോക്കറ്റില്‍ കിടക്കുന്ന കാറിന്റെ താക്കോല്‍ പരതുന്നത് പോലെ നടിച്ചു കൊണ്ട്  കൌണ്ടറിനു മുമ്പില്‍ നിന്നും ഞാന്‍ ഉള്‍വലിഞ്ഞു. അപ്പോള്‍ സ്ഥാപനത്തിന്‍റെ 'മൊതലാളി' തന്‍റെ തലയിലെ തൊപ്പി യഥാസ്ഥാനത്ത് തന്നെ ഉണ്ടോ എന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. യാദൃക്ഷികമായിട്ടായിരിക്കാം, അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ്  അപ്പോള്‍ ഒതിയിരുന്നത്  വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന ആയത്തായിരുന്നു.

 ( يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا )

"വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച"

വാല്‍ കഷണം :-  നിലവില്‍ 25 ദിര്‍ഹമിന്‍റെയും 50 ദിര്‍ഹമിന്‍റെയും നാണയ തുട്ടുകള്‍ സുലഭമായി ലഭ്യമായിട്ടും അവ കൃത്യമായി ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കാനുള്ള  നിര്‍ദ്ദേശം നല്‍കാതെയുള്ള ഇത്തരം കച്ചവടത്തിലെ കാപട്യം, അമ്പതു ദിര്‍ഹം കൊണ്ട്  എന്ത്  നേടാനാ എന്ന ലളിത വല്‍ക്കരണം കൊണ്ട് ഒഴിവാകുമോ?
















13 February 2014

ഓര്‍മ്മ 'പെരുന്നാളുകളുടെ' കാലം


ഒരു വാലെന്റൈന്‍ ദിനം കൂടി ആഗതമായിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 14 പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി സംവരണം ചെയ്ത ദിവസം. ആശംസാ കാര്‍ഡുകള്‍, പലതരം സമ്മാനങ്ങള്‍, സ്വര്‍ണ്ണത്തിന്റെയും, ഡയമണ്ടിന്റെയും ആഭരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന പതിവ് പോലെ ഇത്തവണയും പൊടി പൊടിച്ചു.


വാലെന്റൈന്‍ ദിന 'മഹത്വം' സ്മരിക്കപ്പെടുന്ന പുതു പുത്തന്‍ മാതൃകകളിലുള്ള ആഭരണങ്ങളുടെ വിപുല ശേഖരങ്ങളുടെ പരസ്യങ്ങളുമായി പ്രണയ ദിനത്തെ ഗംഭീരമാക്കാന്‍ ചാനലുകളിലൂടെയും, പത്രങ്ങളിലൂടെയും പരസ്യം നല്‍കി സ്വര്‍ണ വിപണി ഇത്തവണയും സജീവമായിരുന്നു. വിലപിടിപ്പുള്ള ആശംസാ കാര്‍ഡുകളും, മനോഹരമായ സമ്മാനങ്ങളും വാങ്ങി വെച്ച് കമുകീ കാമുകന്മാര്‍ ഈ ദിനത്തിന്റെ പുലരിക്കായ്‌ കാത്തിരുന്നു.


പത്ത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സ്വാതന്ത്ര്യ ദിനം, അദ്ധ്യാപക ദിനം, ശിശു ദിനം എന്നൊക്കെ കേട്ടതല്ലാതെ മറ്റൊരു ഓര്‍മ്മ പുതുക്കല്‍ ദിനത്തെ കുറിച്ചൊന്നും പൊതുവേ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇന്നിപ്പോള്‍ വാലെന്റൈന്‍സ്‌ ഡേ, മദേര്‍സ് ഡേ, ഫദേര്‍സ് ഡേ, ഫാമിലി ഡേ, പാരന്റ്സ് ഡേ, വുമെന്‍സ് ഡേ എന്നിങ്ങനെ പലതരം ദിവസങ്ങള്‍ ലോകത്തു ഓര്‍മ്മിക്കപെടുന്നുവെന്നു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. എങ്കിലും മുകളില്‍ പരാമര്‍ശിച്ചവയില്‍ വാലെന്റൈന്‍സ്‌ ദിനം ഒഴിച്ച് മറ്റേതു ദിനമാണ് മലയാളി സമൂഹം ഇത്ര കെങ്കേമമായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതു എന്ന് നോക്കിയാല്‍ അറിയാം ഇത്തരം ആഘോഷങ്ങള്‍ക്കിടയിലെ കച്ചവട താല്‍പ്പര്യം. ശിഷ്ട ജീവിതം മുഴുവന്‍ വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മമാരെ ഒരു നോക്ക് കാണാനോ അവരോടൊത്ത് അല്‍പ്പം നേരം ചിലവിടാനോ അവര്‍ക്കായി ആശംസകള്‍ നേരാനോ മദേര്‍സ് ഡേയില്‍ എത്ര മക്കള്‍ തയ്യാറായി കാണും?.

വര്‍ഷത്തില്‍ 365 ദിവസവും ആഘോഷമാക്കി കൊണ്ടാടാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടെങ്കിലും അവയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവട തന്ത്രം ശ്രദ്ധിക്കപെടാതെ പോകുന്നു. ജീവിതം അടിച്ചു പൊളിക്കാനും, ആഘോഷിക്കാനും മാത്രമുള്ളതാണെന്ന രീതിയില്‍ പരസ്യങ്ങളിലൂടെ താരങ്ങളും, ബിംബങ്ങളും നമ്മെ സദാ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സാംസ്കാരിക അടിമത്വം പേറി നടക്കാന്‍ നമ്മുടെ യുവതലമുറയെ അവര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.
വാലെന്റൈന്‍ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കി ടി വി ചാനലുകള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. ഗള്‍ഫിലെ മലയാളികള്‍ക്ക് വാലെന്റൈന്‍ ദിന സന്ദേശങ്ങള്‍ ഗാനങ്ങളായി കൈമാറാന്‍ എഫ് എം റേഡിയോകള്‍ രംഗത്തുണ്ട്. വാട്സ്അപ്പ് എന്ന ഹംസത്തിന് പ്രണയ സന്ദേശങ്ങളുടെ ഒരു പ്രളയം തന്നെയായിരിക്കും ഈ ദിവസം കൈമാറേണ്ടി വരിക. മൊബൈല്‍ സേവനദാതാക്കള്‍ ഈ ദിനം പ്രമാണിച്ചു സൌജന്യ എസ്‌ എം എസ്‌ സൗകര്യം കൂടി നല്‍കുന്നുണ്ട്. വില കൂടിയ സമ്മാനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമില്ലാത്ത പാവപെട്ട പ്രണയിതാക്കളെ സഹായിക്കുക എന്നത് ഒരു സാമൂഹ്യ ബാധ്യത അല്ലെന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ?

എല്ലാ സംരഭങ്ങള്‍ക്കും ഒരു ലോഗോ ഉള്ളത് പോലെ വാലെന്റൈന്‍ ദിനത്തിനും അതിന്റേതായ ചിഹ്നമുണ്ട്. പ്രേമം തീഷ്ണമായതു കൊണ്ടാകാം ഹൃദയത്തിന്റെ മാതൃകയിലുള്ള ഇതിന്റെ നിറം കടും ചുകപ്പാണ്. സ്നേഹം കൂരംബിന്റെ രൂപത്തിലാണോ ഹൃദയത്തില്‍ ചെന്ന് പതിക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിപോയാല്‍ അവര്‍ക്ക് പ്രണയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നെ ഉത്തരമുള്ളു.
സാമൂഹ്യ നന്മക്കായി പൊതുജനത്തെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് ലോകത്ത് പ്രത്യേക ദിനങ്ങള്‍ തെരെഞ്ഞെടുത്ത് കൊണ്ടാടുന്നതു. അതിലൂടെ ജനങ്ങള്‍ക്കിടയില്‍ ചില പ്രത്യേക വിഷയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കപെടുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ദിവസങ്ങള്‍ കച്ചവട താല്‍പര്യം സംരക്ഷിക്കപെടാനുള്ളതായിട്ടാണ് അനുഭവപെടുന്നത്. വാലെന്‍റൈന്‍സ് ഡേയില്‍ വിറ്റു പോകുന്ന ആശംസാ കാര്‍ഡുകളുടേയും, സമ്മാനങ്ങളുടേയും, ആഭരണങ്ങളുടെയും കണക്കുകള്‍ നമ്മെ അമ്പരപ്പിക്കും. ഈ സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഹൈന്ദവ പുണ്യ ദിനമായ അക്ഷയ തൃതീയ നാളിലെ സ്വര്‍ണ്ണ കച്ചവടം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്നതായി പറയപ്പെടുന്ന ഒരു കഥയെ അടിസ്ഥാനമാക്കിയാണ് 'പ്രണയ ദിനം' എന്ന് ശ്രേഷ്ട മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട വാലന്റൈന്‍ ദിനാഘോഷത്തിന്റെ ആരംഭം. പാശ്ചാത്യരുടെ നന്മകളെ തിരിഞ്ഞു നോക്കാത്ത നാം അവിടെത്തെ പുഴുകുത്തുകളെ വലിയ താല്‍പ്പര്യപൂര്‍വം സ്വീകരിച്ചു കൊണ്ട് വന്നു ആഘോഷിക്കാന്‍ മത്സരിക്കുന്നു.
വിവാഹം കഴിച്ചു ഭാര്യയും, കുട്ടികളുമായി യുവാക്കളെ ജീവിക്കാന്‍ അനുവദിച്ചാല്‍ യുദ്ധം ചെയ്യാന്‍ ആളെ കിട്ടില്ല എന്ന് മനസ്സിലാക്കിയ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ അവര്‍ക്കിടയില്‍ വിവാഹം പാടില്ല എന്നൊരു നിയമം നിര്‍മ്മിക്കുകയുണ്ടായി. ഇതനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലെ വിവാഹം നിയമ വിരുദ്ധമായി ഗണിക്കപെട്ടു. എന്നാല്‍ ചക്രവര്‍ത്തിയുടെ ഉത്തരവിനെ ധിക്കരിച്ചു രഹസ്യമായി വിവാഹം നടത്തി കൊടുത്തു രാജകല്‍പ്പന ധിക്കരിച്ചതിന്റെ പേരില്‍ ജയിലിലടക്കുകയും പിന്നീട് തല കൊയ്യപ്പെടുകയും ചെയ്യപ്പെട്ട ഒരു ക്രിസ്തുമത പുരോഹിതനായിരുന്നു സെന്റു വാലെന്റൈൻ.
ജയിലില്‍ കഴിയവേ ജയില്‍ വാര്‍ഡന്റെ മകളുമായി പ്രണയത്തിലാവുകയും റോമന്‍ പഗാനിസ്റ്റ്‌ വിശ്വാസിയായ ക്ലോഡിയസ് ചക്രവര്‍ത്തിയെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ സെന്റു വാലെന്റൈന്റെ തലവെട്ടാന്‍ ക്ലോഡിയസ് ഉത്തരവിട്ടു. 
കൊല്ലപെടുന്നതിന് മുമ്പ് "ഫ്രം യുവര്‍ വാലെന്റൈന്‍ " എന്നെഴുതിയ ഒരു കുറിപ്പ്‌ അദ്ദേഹം കാമുകിക്ക് കൊടുത്തയച്ചിരുന്നു. ഈ ഒരു പ്രേമ സന്ദേശത്തില്‍ നിന്നുള്ള 'ഗുണപാഠം' ഉള്‍ക്കൊണ്ടാണ് ഭൂമുഖത്തെ കമിതാക്കള്‍ ഫെബ്രുവരി പതിനാലിന് പൂവും, പൂത്താലവും, ആശംസാ കാര്‍ഡുകളുമായി വാലെന്റൈന്‍ ദിനം ആഘോഷിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഈ കഥ ഇങ്ങു നാട്ടിലെത്താന്‍ വൈകിയത് കാരണം നമ്മുടെയൊക്കെ മുത്തശ്ശീ മുത്തച്ചന്മാര്‍ക്ക് നഷ്ടമായത് ഒരു പാട് പ്രണയ സമ്മാനങ്ങളാണ് .

07 January 2014

916 പരിശുദ്ധിയും 786 'വിശുദ്ധി'യും

"ഇസ്ലാം മതത്തിന്‌ ഏറെ പ്രാധാന്യമുള്ള മക്ക, മദീന, 'വിശുദ്ധ സംഖ്യയായ 786' എന്നിവ ആലേഖനം ചെയ്‌ത സ്വര്‍ണ്ണനാണയം വിപണിയില്‍ ...... 916 പരിശുദ്ധിയുള്ള 24 കാരറ്റില്‍ തീര്‍ത്ത ഈ സ്വര്‍ണ്ണനാണയങ്ങള്‍ കൊച്ചിയില്‍ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് പുറത്തിറക്കിയത്......" ഈയിടെ ഒരു പ്രമുഖ പത്രത്തില്‍ കണ്ട വാര്‍ത്തയിലെ ഏതാനും വരികളാണു മുകളിള്‍ കൊടുത്തിട്ടുള്ളത്. ഇതിലെന്താണിത്ര പുതുമയെന്നു സ്വാഭാവികമായും ചോദ്യമുയരാം. ഇപ്പോള്‍ തന്നെ അള്ളാഹു, മുഹമ്മദു തുടങ്ങിയ പരിശുദ്ധ നാമങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും, താലിമാലകളും വിപണിയില്‍ ധാരാളമായുണ്ട്. എങ്കിലും അവയൊന്നും സ്വര്‍ണ്ണക്കമ്പോളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പെണ്ണ്കാണല്‍ ചടങ്ങ്, കല്ല്യാണം, കാത്കുത്ത് , തൊട്ടിലാഘോഷം, ജന്മദിനം, കല്യാണവാര്‍ഷികം തുടങ്ങിയ വ്യക്തിഗത ചടങ്ങുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇസ്ലാമിലെ ആഘോഷങ്ങളും, അനുഷ്ടാനങ്ങളും സ്വര്‍ണ്ണ വിപണിയെ കാര്യമായി സ്വാധീനിക്കാറില്ല എന്നതാണ് വാസ്തവം.



അതേസമയം ഹൈന്ദവ വിശ്വാസികളുടെ പുണ്യദിനമായ അക്ഷയതൃതീയയുടെ കച്ചവട സാധ്യത വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ സ്വര്‍ണ്ണവിപണിക്ക് കഴിയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണ്ണം വാങ്ങാനായി ഒരു പ്രത്യേക ദിവസമുണ്ടെന്ന കാര്യം മലയാളികള്‍ക്ക് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പേ അക്ഷയതൃതീയ മുന്നില്‍ കണ്ടു സ്വര്‍ണ്ണം വാങ്ങാന്‍ മലയാളികളും, കച്ചവടം കൊഴുപ്പിക്കാന്‍ വ്യാപാരികളും മത്സരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നാട്ടിലെയും, കര്‍ണ്ണാടകയിലെയും സ്വര്‍ണ്ണ വ്യാപാരികള്‍ തുടങ്ങിയതാണത്രെ അക്ഷയതൃതീയ നാളിലെ സ്വര്‍ണ്ണ കച്ചവടം. പിന്നീടത് കേരളത്തിലെ സ്വര്‍ണ്ണ വിപണി ഏറ്റെടുക്കുകയായിരുന്നു. ചാനലുകള്‍ പരസ്യം നല്‍കി കച്ചവടം പ്രോത്സാഹിപ്പിച്ചു. ആളുകള്‍ സ്വര്‍ണക്കടകള്‍ക്കു മുന്നില്‍ തടിച്ചു കൂടി. ഇത്തവണ കേരളത്തില്‍ അക്ഷയതൃതീയ നാളില്‍ മാത്രം 500 കോടിയില്‍ പരം രൂപയുടെ സ്വര്‍ണ്ണക്കച്ചവടം നടന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

കേരളീയ സമൂഹത്തില്‍ ഏതു മതവിശ്വാസമായാലും ശരി, ആത്മീയതയുടെ മേമ്പൊടി ചേര്‍ത്ത് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്‌താല്‍ ഏതു വസ്തുവും വിറ്റഴിക്കാന്‍ എളുപ്പമാണ്. അതിനു വേണ്ട പ്രചാരം നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ചാനലുകളും, പത്രങ്ങളും തയ്യാറായി നില്‍ക്കുന്നു. ഭാഗ്യ രത്നങ്ങള്‍ മുതല്‍ അറബി മാന്ത്രിക ഏലസ്സുകള്‍ വരെ പരസ്യം ചെയ്യാന്‍ സ്ക്രോള്‍ബാറുകളും, ക്ലാസിഫൈഡ് കോളങ്ങളും ഒരുക്കി വെച്ച് ഇവര്‍ മത്സരിക്കുന്നു. ഈ ഒരു പാശ്ചാത്തലത്തില്‍ 916 ന്റെ പരിശുദ്ധിയും, 786 ന്റെ 'വിശുദ്ധിയും' തമ്മില്‍ വിളക്കിചേര്‍ത്ത സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറികള്‍ക്കു മുമ്പില്‍ കാത്തു നില്‍ക്കുന്ന ഒരു വിഭാഗത്തെ കൂടി സൃഷ്ടിക്കാന്‍ സ്വര്‍ണ്ണ വിപണിക്ക് കഴിയുമെന്നു കരുതുന്നതില്‍ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല.

                                     

786 എന്ന സംഖ്യക്ക് ഇസ്ലാമിക വിശ്വാസത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും വിശുദ്ധി അവകാശപെടാനുണ്ടോ? അക്കങ്ങളും, ചിഹ്നങ്ങളും, വര്‍ണ്ണങ്ങളും മതത്തിലേക്ക് ചേര്‍ത്ത് വെക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? 

മതചിട്ടയനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലിം ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും
'പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു' എന്നര്‍ത്ഥം വരുന്ന ബിസ്മി ചൊല്ലിയാണ് ആരംഭിക്കുക. ഈ പരിശുദ്ധ വചനത്തിലെ അറബി അക്ഷരങ്ങളെ ഒറ്റതിരിച്ച് അവയ്ക്ക് ഓരോന്നിനും പ്രത്യേകം മൂല്യം നല്‍കുമ്പോള്‍ കിട്ടുന്ന ആകെ തുകയാണ് 786.

അറബി ഭാഷയില്‍ ആകെ ഇരുപത്തെട്ടു അക്ഷരങ്ങളാണ് നിലവിലുള്ളത്.
അവയെ ഒന്ന് മുതല്‍ ആയിരം വരെയുള്ള ഗണിത മൂല്യം നല്കി താഴെ പട്ടികയില്‍ കാണിച്ചതു പോലെ ക്രോഡീകരിച്ചിരിക്കുന്നു. പ്രവാചകനു ശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് അബ്ബാസിയ ഖലീഫമാരുടെ ഭരണ കാലത്താണ് ഈ ഗണിത സിദ്ധാന്തം രൂപപ്പെട്ടത് എന്നാണു കരുതപ്പെടുന്നത്. സംഖ്യാശാസ്ത്രം, ജ്യോതിഷം, കൈനോട്ടം എന്നിവയോട് ശക്തമായി തന്നെ വിയോജിക്കുന്ന മതമാണ്‌ ഇസ്ലാം. അതെ സമയം ഹിസാബു ജുമല്‍ (സംഖ്യാ മനനം ) അടിസ്ഥാനമാക്കിയുള്ളതാണ് ഈ 'മൂല്യവല്‍ക്കരണം'. താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും അറബി അക്ഷരങ്ങളുടെ 'മൂല്യം' ശ്രദ്ധിക്കുക.

                                                        

ഇതനുസരിച്ച് എങ്ങിനെയാണ് ബിസ്മിക്ക് 786 എന്ന മൂല്യം കൈവരുന്നതെന്ന് പരിശോധിക്കാം. ബിസ്മിയില്‍ അടങ്ങിയിട്ടുള്ള അക്ഷരങ്ങളെ താഴെ കാണുന്ന രീതിയില്‍ വേര്‍തിരിച്ചു എഴുതുന്നു. മുകളിലെ പട്ടിക പ്രകാരമുള്ള മൂല്യം ഓരോ അക്ഷരങ്ങള്‍ക്കും നല്കിയിരിക്കുന്നു. ഇവയുടെയെല്ലാം മൂല്യം കൂട്ടിയാല്‍ കിട്ടുന്ന ആകെ തുകയാണ് 786.


786 ന് ബിസ്മിയുമായോ, മതവുമായോ ഒരു ബന്ധവുമില്ല എന്നാതാണു യാഥാര്‍ത്ഥ്യം.
ഇന്ത്യ, പാക്കിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ബിസ്മിക്ക് പകരമായി 786 വ്യാപകമായി ഉപയോഗിക്കുന്നത്. കേരളത്തിലും 786നു നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. കല്ല്യാണകുറികള്‍, മതപരമായ അറിയിപ്പുകള്‍, സംഭാവന രശീതികള്‍, പള്ളി മിനാറുകള്‍, മീസാന്‍ കല്ല് എന്നിവിടങ്ങളില്‍ ബിസ്മിക്ക് പകരം 786 ഉപയോഗിക്കുന്നത് കാണാം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ 786 ലഭിക്കാന്‍ പതിനായിരവും ലക്ഷങ്ങളും മുടക്കുന്നവര്‍ ധാരാളം. ഇതിന്റെയൊക്കെ ഫലമായി പൊതുസമൂഹത്തില്‍ 786 ന് ആത്മീയതയുടെ പരിവേഷം ചാര്‍ത്തി കിട്ടിയിട്ടുണ്ട്. ഈ ധാരണ ചൂഷണം ചെയ്യാനുള്ള കച്ചവട തന്ത്രത്തിന്റെ ഭാഗമായിട്ടാണ് 786 നെ 'വിശുദ്ധനായി' അവതരിപ്പിച്ച് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ രംഗത്ത് വരുന്നത്.

ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു സൂചിപ്പിക്കാന്‍ 786 ഉപയോഗിക്കാം എന്ന് കരുതുന്നവരാണ് ഈ രീതി സ്വീകരിക്കുന്നത്. കത്ത് എഴുതുമ്പോള്‍ ഏറ്റവും മുകളിലായി 'ബി' എന്ന് എഴുതുന്നതും ബിസ്മിയുടെ ചുരുക്കെഴുത്ത് തന്നെ. ബിസ്മി എഴുതിയ കടലാസുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ഒരു പ്രായോഗിക രീതി എന്ന നിലയില്‍ 786 ഉപയോഗിക്കുന്നത് നല്ലതെന്നു കരുതുന്നവരാണിവര്‍.



03 November 2013

സ്വപ്നങ്ങള്‍ക്ക് കുഴി തോണ്ടുമ്പോള്‍

''സ്വപ്‌നം കാണുക, സ്വപ്‌നങ്ങള്‍ ചിന്തകളായി മാറും, ചിന്തകള്‍ പ്രവൃത്തിയിലേക്കു നയിക്കും.''- മുന്‍ രാഷ്ട്രപതിയും, ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത് . തന്റെ മുമ്പിലിരിക്കുന്ന കുട്ടിളെ അഭിസംബോധനം ചെയ്തു കൊണ്ട് ഭാവിയെ കുറിച്ചുള്ള നല്ല പ്രതീക്ഷ നല്‍കുകയായിരുന്നു 'അഗ്നിചിറകുകളുടെ' കര്‍ത്താവ്. കുട്ടികള്‍ സ്വപ്‌നം കണ്ടു വളരുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും, ആത്മവിശ്വാസവും വര്‍ദ്ധിക്കും എന്ന് കലാമിന്റെ തിയറി.


മനുഷ്യരില്‍ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല എന്ന് തന്നെ പറയാം. സന്തോഷകരവും ഭീതിപ്പെടുത്തുന്നതുമായ ഒരു പാട് സ്വപ്‌നങ്ങള്‍ ചെറുപ്പത്തില്‍ കണ്ടതായി മിക്കവരുടെയും ഓര്‍മ്മയില്‍ കാണും. സങ്കീര്‍ണത നിറഞ്ഞ മനുഷ്യ മനസ്സിന്റെ അകത്തളത്തിലേക്ക് ശാസ്ത്രത്തിനു കാര്യമായ പ്രവേശനം ഇനിയും ലഭിച്ചിട്ടില്ല. അബോധമനസ്സിന്റെ ഈ ഒളിച്ചുകളിയില്‍ മനുഷ്യന്റെ വികാരങ്ങളും, വിചാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു. മനശാസ്ത്രവും, സയന്‍സും വളര്‍ന്നു പന്തലിച്ച ഈ കാലഘട്ടത്തിലും സ്വപ്‌നങ്ങളിലും സ്വപ്‌ന വ്യാഖ്യാനങ്ങളിലും സാമാന്യ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ല.

നമ്മുടെ ഇതിഹാസങ്ങളും, പുരാണങ്ങളും, മതഗ്രന്ഥങ്ങളും സ്വപ്‌നങ്ങളാല്‍ സമ്പല്‍സമൃദ്ധമാണ്. മതാചാര്യന്മാരും, പുണ്യാത്മാക്കളും കണ്ട ഒരുപാട് ദിവ്യസ്വപ്‌നങ്ങളെ കുറിച്ച് അവ നമ്മെ ഉണര്‍ത്തുന്നു.


ഖുര്‍ആനില്‍ സ്വപ്‌നങ്ങളെ കുറിചുള്ള ചില പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും.
പ്രവാചകനായ ഇബ്രാഹിം നബി (അ) മകന്‍ ഇസ്മായിലിനോട് (അ) താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് വിവരിക്കുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. "എന്റെ പ്രിയപ്പെട്ട മകനെ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "പിതാവേ , അങ്ങ് കല്‍പന നടപ്പാക്കിയാലും. അള്ളാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം."

ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്തു യുസുഫ്‌ നബിയുടെ കാലത്തുണ്ടായിരുന്ന ഒരു രജാവ്‌ താന്‍ കണ്ട സ്വപ്‌നത്തെ വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാജസദസ്സിലെ പ്രമാണിമാരോട് ഇങ്ങിനെ പറയുന്നു. "ഞാനൊരു സ്വപ്‌നം കണ്ടിരിക്കുന്നു; ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്മാരേ, എന്റെ ഈ സ്വപ്‌നത്തിന്റെ പൊരുള്‍ എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ സ്വപ്‌ന വ്യാഖ്യാതാക്കളാണെങ്കില്‍!”

ബൈബിളിലും സ്വപ്‌നത്തെ സംബന്ധിച്ച വിശദമായ കഥകള്‍ വായിക്കാം.
'യോസഫ്  (യൂസുഫ്‌ നബി) തടവിലായതിനുശേഷം രണ്ടു വർഷം കഴിഞ്ഞു. മിസ്രയീം (ഈജിപ്ത്) രാജ്യത്തെ രാജാവായിരുന്നു ഫറവോൻ ഒരു ദിവസം ഉറക്കത്തിൽ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. ഫറവോൻ നദീ തീരത്ത് നിൽക്കുമ്പോൾ നല്ല തടിച്ച് ആരോഗ്യമുള്ള ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്തെ പുല്ല് തിന്നുകൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോഗ്യമില്ലാത്ത മെലിഞ്ഞ ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്ത് പുല്ലു തിന്നു കൊണ്ട് നിന്ന ആരോഗ്യമുള്ള ഏഴു പശുക്കളുടെ അടുത്ത് വന്നു നിന്നിട്ട്, ആരോഗ്യമുള്ള പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നു. അപ്പോഴേക്കും ഫറവോൻ ഉണർന്നു. വീണ്ടും ഫറവോൻ ഉറങ്ങി. ഫറവോൻ ഉറക്കത്തിൽ മറ്റൊരു സ്വപ്‌നം കണ്ടു. ഒരു തണ്ടിന്മേൽ നല്ല കരുത്തുള്ള ഏഴ് കതിരുകൾ പൊങ്ങി വന്നു. അവയ്ക്ക് പിന്നാലെ കരിഞ്ഞുണങ്ങിയ ഏഴു കതിരുകളും പൊങ്ങി വന്നു. എന്നിട്ട് കരിഞ്ഞുണങ്ങിയ കതിരുകൾ നല്ല കതിരുകളെ തിന്നു. ഉറക്കത്തിൽ നിന്ന് ഫറവോൻ ഞെട്ടി ഉണർന്നു..........' ബൈബിളിന്റെയും ഖുര്‍ആന്റെയും പരാമര്‍ശങ്ങള്‍ സാമ്യമുള്ളതാണ്.

മഹാഭാരതത്തിലും സ്വപ്നത്തെ കുറിച്ച കഥകള്‍ സുലഭം
'മയക്കത്തില്‍ അര്‍ജ്ജുനന്‍ അത്ഭുതകരമായ ഒരു സ്വപ്‌നം കണ്ടു. താനും കൃഷ്‌ണനും കൂടി ഒരു യാത്ര പുറപ്പെട്ടിരിക്കുന്നു. കൃഷ്‌ണന്‍ തന്റെ കയ്യില്‍ ബലമായി അമര്‍ത്തി പിടിച്ചിരിക്കുന്നു. തങ്ങളുടെ ശരീരത്തിന്‌ അല്‌പം പോലും ഭാരം അനുഭവപ്പെടുന്നില്ല. ആകാശത്തിലൂടെ ഒരു പഞ്ഞിക്കെട്ടുപോലെ സഞ്ചിരിച്ചു കൊണ്ടിരുന്നു. മേരു പര്‍വ്വം കടന്ന്‌ ആ യാത്ര മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട കൈലാസത്തിലെത്തിച്ചേര്‍ന്നു. .................'


ഇവയൊക്കെ മതഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്ന ദിവ്യസ്വപ്‌നങ്ങള്‍. എന്നാല്‍ ഉത്തര്‍പ്രദേശില്‍
നിന്നും ഭാവിയില്‍ ലോകചരിത്രത്തില്‍ ഇടം നേടിയേക്കാവുന്ന മറ്റൊരു സ്വപ്‌ന ദര്‍ശനത്തിന്റെ കഥ പുറത്ത് വന്നിരിക്കുന്നു. അവിടെത്തെ ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള പുരാതന കോട്ടക്കടിയില്‍ 1000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് പുറത്തെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്നും, ശോഭന്‍ സര്‍കാര്‍ എന്നൊരു സന്യാസിക്ക് സ്വപ്നദര്‍ശനം ഉണ്ടായിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മരിച്ചു പോയ രാജാറാവു ബക്ഷ് സിംഗ് എന്ന രാജാവ് തന്റെ കോട്ടക്കടിയില്‍ കുഴിച്ചിട്ടതാണത്രേ ഈ സ്വര്‍ണ്ണ നിക്ഷേപം. 

‘വിലയേറിയ’ ഈ സ്വപ്നത്തിന്റെ വിവരം തന്‍െറ ഉറ്റ സുഹൃത്തായ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിക്ക് കൈമാറി എന്നും, അദ്ദേഹം അത് ഖനിമന്ത്രി, കേന്ദ്ര പുരാവസ്തു വകുപ്പ്‌ എന്നിവരെ   അറിയിച്ചുവെന്നും വാര്‍ത്ത. കൂടാതെ ഈ വിവരം കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതുകയും ചെയ്തുവത്രേ. കേന്ദ്ര മന്ത്രിസഭയില്‍ സ്വപ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രി ഇല്ലാത്തത് ഒരു പോരായ്മതെന്നെ. ഭാവിയില്‍ വെളിപെട്ടെക്കാവുന്ന പുതിയ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാന്‍ അത്തരമൊരു മന്ത്രി പദവി ഏറെ ഗുണകരമായിരിക്കും.

സ്വപനം വെളിപ്പെടെണ്ട താമസം. രാജ്യത്തെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവേഷകരും, ഭൂഗര്‍ഭ ശാസ്ത്രജ്ഞരുമടങ്ങിയ ഒരു  സംഘം വന്‍സന്നാഹങ്ങളോടെ സ്വര്‍ണ്ണ വേട്ടക്കിറങ്ങി. സ്വര്‍ണ്ണം ഉണ്ടെന്നു പറഞ്ഞ സ്ഥലത്തെ നൂറ് ചതുരശ്രമീറ്റര്‍ വിസ്ത്രതിയിലുള്ള മണ്ണ് ഒരാഴ്ചയോളം അരിച്ചു പെറുക്കുകയായിരുന്നു. മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തിട്ടും സ്വര്‍ണ്ണ കൂമ്പാരം തടയാത്തിനാല്‍ ഇളീഭ്യരായി  'ഖനനം' അവസാനിപ്പിച്ചു കരപറ്റിയിരിക്കായാണിപ്പോള്‍. കുറ്റം പറയരുതല്ലൊ, മെനക്കെട്ടതിനു പൊട്ടിപൊളിഞ്ഞ കുറെ  മണ്‍പാത്രങ്ങളും, പഴയ ആണികള്‍, പൊളിഞ്ഞ കുപ്പിവള തുണ്ടുകള്‍ എന്നി വിലപിടിപ്പുള്ള ചരിത്ര വസ്തുക്കള്‍ കിട്ടിയതായാണ് പത്രവാര്‍ത്തകള്‍. (ഇതൊക്കെ ആരുടെ പറമ്പ് മാന്തിയാലും കിട്ടുമെന്ന് ചിന്തിക്കുന്ന ദോഷൈകദൃക്കുകളോട് മറുപടി ഇല്ല). അതെ സമയം, തന്നെ ഉള്‍പ്പെടുത്താതെ ഉല്‍ഘനനം നടത്തിയതാണ് സ്വര്‍ണ്ണ കൂമ്പാരം കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് സന്യാസി പറയുന്നു.
ഇന്ത്യന്‍ രൂപക്ക് കുത്തനെ വിലയിടിവ് നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ 1000 ടണ്‍ സ്വര്‍ണം കിട്ടിയാല്‍ രാജ്യം സാമ്പത്തികമായി കരകയറുമെന്നത് യാഥാര്‍ത്ഥ്യം തന്നെ. മേല്‍പറഞ്ഞ അളവില്‍ സ്വര്‍ണ്ണം മാന്തിയെടുക്കാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്തിന് 4000 കോടി അമേരിക്കന്‍ ഡോളര്‍ ലഭിക്കുമത്രെ. റിസര്‍വ് ബാങ്കിന്റെ സ്ഥിതിയാണെങ്കില്‍ പരമ ദയനീയം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുന്നു. അഴിമതിയും, കുംഭകോണങ്ങളും, ധൂര്‍ത്തും, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും കാരണം ഖജനാവ് കാലിയായി കിടക്കുന്നു. കിട്ടുകയാണെങ്കില്‍ ഒരു 1000 ടണ്‍ സ്വര്‍ണം ഇങ്ങ് പോരട്ടെ എന്നായി സര്‍ക്കാരിന്റെ ചിന്ത. ദാരിദ്ര്യം ഏറുമ്പോള്‍ ചിന്തകള്‍ സുഭിക്ഷമായിരിക്കുമല്ലോ? 

കേവലമൊരു സ്വപ്നത്തിന്റെ മറവില്‍ പുരാവസ്തു വകുപ്പ്‌ നടത്തിയ ഈ പര്യവേഷണത്തിനെതിരെ പല കോണുകളില്‍  നിന്നും പരിഹാസമുയര്‍ന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണവുമായി രംഗത്തിറങ്ങിയിരിക്കയാണിപ്പോള്‍. സ്വപ്നത്തെ അടിസ്ഥാനമാക്കിയല്ല ഉല്‍ഘനനം നത്തിയതെന്നും ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോട് ചേര്‍ന്ന ഭൂമിയില്‍ ലോഹങ്ങളുടെ സാന്നിധ്യം കണ്ടത്തിയിരുന്നുവെന്നുമാണ് പുതിയ വിശദീകരണം. നമ്മുടെ ഭരണകൂടവും, ഉദ്യോഗസ്ഥ വര്‍ഗ്ഗവും ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോ അതോ തമോയുഗത്തിലാണോ എന്ന് തോന്നിപ്പോന്നു ഇത്തരം മൂഡമായ ചെയ്തികള്‍ കാണുമ്പോള്‍. അന്ധവിശ്വാസങ്ങള്‍ക്ക് ഔദ്യോഗിക പര്യവേശം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.

13 October 2013

ആത്മസമര്‍പ്പണത്തിന്റെ സുദിനം


പള്ളികളും, ഈദ്ഗാഹുകളും തക്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും അലതല്ലുന്നു ..........ഇന്ന് ബലിപെരുന്നാള്‍ സുദിനം. എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍.

ലോക മുസ്ലിംങ്ങളുടെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിലൊന്നാണ് ഈദുൽഅദ്ഹ എന്ന ബലിപെരുന്നാൾ. ത്യാഗത്തിന്റെയും, ആത്മസമര്‍പ്പണത്തിന്റെയും വിശുദ്ധിയില്‍ പടുത്തുയര്‍ത്തിയ അചഞ്ചലമായ വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. തുടരെ തുടരെയുള്ള പരീക്ഷണങ്ങള്‍ ക്ഷമയോടെ ശിരസാവഹിച്ച്, അള്ളാഹുവിന്റെ തൃപ്തി കൈവരിച്ച പ്രവാചകന്‍ ഇബ്രാഹിമിന്റെ (അ സ) ഇതിഹാസ തുല്യമായ ജീവിതഗാഥയുടെ ഓര്‍മ്മ പുതുക്കല്‍.

ത്യാഗവും, സഹനവും, ആത്മസമര്‍പ്പണവുമാണ് ഒരു വിശ്വാസ സമൂഹത്തിന്റെ ഒഴിച്ച്കൂടാനാവാത്ത ഗുണമേന്മയെന്നു പ്രഖ്യാപിക്കുന്നതാണ്, ഇസ്ലാമിലെ പഞ്ചസ്തംബങ്ങളിലൊന്നായ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ക്കിടയില്‍ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാളിന്റെ സന്ദേശം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ്‌ കേവലമൊരു ആരാധനക്കുമപ്പുറം ത്യാഗവും, ക്ഷമയും പരിശീലിക്കാനുള്ള പരിശീലന കളരി കൂടിയാണ്. ഇസ്ലാമിലെ മറ്റെല്ലാ ആരാധനകളെക്കാളും  ശാരീരികദ്ധ്വാനം കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ട ഒരു ആരാധനയാണ് ഹജ്ജ്‌. സ്വീകാര്യമായ ഹജ്ജ്‌ നിര്‍വ്വഹിച്ച ഒരാള്‍ നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകുന്നു വെന്നു പ്രവാചക വചനം (സ അ സ). ഹജ്ജിന്റെ കർമ്മങ്ങളില്‍ അധികവും ഇബ്രാഹിം നബിയുമായി ബന്ധപ്പെട്ടുള്ള സ്മരണകള്‍ പുതുക്കലാണ്.

പ്രിയപ്പെട്ട മകന്‍ ഇസ്മായിലിനെ (അ സ) അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ബലിനൽകാൻ ഇബ്രാഹിം നബിയോട് കൽപ്പിക്കപ്പെട്ടു. വിവരം ഇസ്മയിലിനെ അറിയിച്ചപ്പോൾ അനുസരണയോടെ അത് ശിരസാവഹിച്ചു. അറുക്കാൻ തുനിഞ്ഞപ്പോള്‍ ആ വിശ്വാസ ദൃഡത അംഗീകരിച്ചു കൊണ്ട്, അള്ളാഹു പകരം ഒരാടിനെ ബലിയറുക്കാന്‍ നിർദ്ദേശിച്ചു. ഹാജിമാര്‍ക്കൊപ്പം ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബലിയറുത്തു കൊണ്ട് ഈ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കുന്നു. ഇബ്റാഹിം നബിയെ പിന്തിരിപ്പിക്കാൻ പിശാച് കിണഞ്ഞു പരിശ്രമിക്കുന്നു. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു പിശാചിനെ തുരത്തി പ്രവാചകന്‍ വിജയശ്രീലാളിതനാകുന്നു. അതിന്റെ  ഓര്‍മ്മ അയവിറക്കി കൊണ്ടാണ് മിനായിലെ ജമ്രകളില്‍ പ്രതീകാത്മകമായി ഹാജിമാര്‍ കല്ലെറിയുന്നത്. മനുഷ്യന്‍ തന്റെ ദേഹേച്ഛകളെ കല്ലെറിഞ്ഞു തുരത്തുകയാണിവിടെ ചെയ്യുന്നത്.



പ്രവാചക പത്നി ഹാജറ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയാണ്‌ ഹജ്ജിന്റെ മറ്റൊരു ചടങ്ങായ സ‌അയ്  (സഫാ മര്‍വ്വക്കിടയിലെ നടത്തം ). മരുഭൂമിയിൽ ദാഹിച്ച് വലഞ്ഞു മരണത്തോടു മല്ലിടുന്ന തന്റെ കൊച്ചുമകനു വെള്ളം തേടി ഹാജറ സഫ, മർ‌വ മലകൾക്കിടയിൽ ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. സഫക്കും മർ‌വക്കും ഇടയില്‍ ഏഴാമത് ഓടിയെത്തിയപ്പോൾ കുഞ്ഞു കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഒരു നീരുറവ പൊട്ടിയൊഴുകുന്നതായി അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ്‌ അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും മക്ക പട്ടണത്തിന്റെ വികാസത്തിനും കാരണമായത്‌. സംസം എന്ന പേരിലറിയപ്പെടുന്ന ഈ ഉറവ അനവധി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും നിലയ്ക്കാതെ ഒഴുകുന്നു.

ആത്മീയ നിര്‍വൃതിയാണ് പെരുന്നാളിന്റെ കരുത്തു. ലോകത്തിലെ പ്രബല മതങ്ങളായ ഇസ്ലാമതവും, ക്രിസ്തുമതവും, ജൂതമതവും ഇബ്റാഹിം നബിയെ അവരുടെ പ്രവാചകനായും, പിതാമഹനായും ഒരേപോലെ പരിഗണിക്കുന്നു.
മൂത്തപുത്രന്‍ ഇസ്മായില്‍ നബിയുടെ സന്താന പരമ്പരയില്‍ കൂടി അറബ് വംശവും, മറ്റൊരു മകനായ ഇസ്ഹാഖിലൂടെ ഇസ്രായേല്‍ സമൂഹവും നിലവില്‍ വന്നു. ഇസ്രായീല്യരില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവരെ പ്രബോധനം ചെയ്യാന്‍  അവരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനായിരുന്നു ഈസാനബി (അ സ).

ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പ്രവാചകനാണ് ഇബ്രാഹിം നബി. അദ്ദേഹത്തിന്റെ ജനനം ഇറാക്കിലെ ബാഗ്ദാദില്‍ നിന്നും അകലെയുള്ള ഊര്‍ എന്ന ഗ്രാമത്തിലായിരുന്നു. ഇസ്ലാമിക ഭൂമികയില്‍ ഏറെ പ്രാധാന്യത്തോടെ സ്മരിക്കപെടുന്ന പ്രവാചകനാണ്‌ ഇബ്റാഹിം നബി. പ്രവാചകന്മാരുടെ പിതാവ് എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. അള്ളാഹുവിന്റെ ചങ്ങാതി (ഖലീലുള്ളാഹ്) എന്നാണ്‌ പ്രവാചകനായ ഇബ്റാഹിമിനെ പരിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത്. ബൈബിൾ ഈ പ്രവാചകനെ അബ്രഹാം എന്നാണ് പരിചയപ്പെടുത്തുന്നതു. 
ഇബ്റാഹിം നബിയുടെ വിശ്വാസത്തെ മില്ലത്ത് ഇബ്റാഹിം (ഇബ്റാഹിം നബിയുടെ മാർഗ്ഗം) എന്നാണ്‌ അറിയപ്പെടുന്നത്. ഇബ്രാഹിം നബി സ്വയം ഒരു സമുദായമായിരുന്നു എന്നും പരിശുദ്ധ ഖുർആൻ പറയുന്നു. ഇബ്റാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്നാണ്‌ ക‌അബാലയം പണിതീർത്തത്. ഖുര്‍ആനില്‍ ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി 69 സ്ഥലങ്ങളില്‍ ഇബ്രാഹി നബിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്.

ഇബ്രാഹിം നബിയുടെ പിതാവ്‌ ആസര്‍ നമ്രൂദിന്റെ കൊട്ടാരത്തിലെ പുരോഹിതനായിരുന്നു. നമ്രൂദുമായി ഇബ്രാഹിം നബി സംവദിക്കുന്നുതു ഖുര്‍ആന്‍ വിശകലനം ചെയ്യുന്നുണ്ട്. വിശ്വാസ കാര്യത്തില്‍ പിതാവും, നാട്ടുകാരും, ഭരണകൂടവും അദ്ദേഹത്തിനെതിരായിരുന്നു. പിതാവിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നിട്ടും പിതാവിന് പൊറുത്തു കൊടുക്കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു അദ്ദേഹം. സൂര്യചന്ദ്രന്മാരിലും നക്ഷത്രങ്ങളിലും അല്ലാഹുവിന്റെ മാഹാത്മ്യം ദര്‍ശിച്ചു. അവയെ ദൈവങ്ങളായി കണ്ടിരുന്ന ജനങ്ങളുടെ വിഡ്ഢിത്തത്തെ യുക്തി സഹിതം ഖണ്ഡിച്ചു. അസ്തമിച്ചുപോകുന്നതൊന്നിനും ഇലാഹാകാനാവില്ലെന്ന് പറഞ്ഞു അദ്ദേഹം അവരെ തിരുത്തി.

പിന്നീട് നാടും വീടും ഉപേക്ഷിച്ചു ഇബ്രാഹിം നബി ഫലസ്തീനിലുള്ള അല്‍ഖലീല്‍ പട്ടണത്തിലെത്തി. അദ്ദേഹത്തിന്റെ ഖബറിടം ഫലസ്തീനിലാണ് സ്ഥിതി ചെയ്യുന്നത്.

കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുകയും, സ്നേഹവും ആദരവും പരസ്പരം പങ്കിടുലുമാണ് പെരുന്നാളിന്റെ ആത്മാവ്. വ്യത്യസ്ത മനുഷ്യരുമായി സൗഹൃദങ്ങള്‍ കെടാതെ സൂക്ഷിക്കണം. അശരണരെയും, അഗതികളെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങണം. അതോടെ പെരുന്നാള്‍ സുദിനം ആഘോഷത്തോടൊപ്പം ഒരാരാധനയായി തീരും .

സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിക്കുന്നു.


04 October 2013

അഴിച്ചു മാറ്റാനാവാത്ത കല്ല്യാണ പന്തല്‍

മുസ്ലിം പെണ്‍കുട്ടി വിവാഹത്തിനു പാകമാകുന്നത് പതിനാറിലോ അതോ പതിനെട്ടിലോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. 2013 ജൂണ്‍ 14നു കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി പുറത്തിറക്കിയ ഒരു സര്‍ക്കുലറില്‍ പതിനെട്ട് വയസ്സിനു മുന്‍പ് നടന്ന മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഒരു സര്‍ക്കുലറാണ് പിന്നീടു വന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന് പറയാം.


അതിനു ശേഷം ഈ അടുത്ത ദിവസങ്ങളില്‍ കോഴിക്കോട് യോഗം ചേര്‍ന്ന് മുസ്ലിം സംഘടനകള്‍, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനെട്ടാക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത കൂടി പുറത്ത് വരുകയുണ്ടായി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് പ്രായനിബന്ധന വെക്കുന്നത് ശരീഅത്തിന് എതിരാണെന്നും, ഇത് ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യോഗം വിലയിരുത്തിയതായി വിശദീകരിക്കപ്പെട്ടു. ഇതിനായി ശരീഅത്ത് നിയമ സംരക്ഷണ സമിതി എന്ന കൂട്ടായ്മ രൂപീകരിച്ചതായും വാര്‍ത്ത വന്നു. ഇതോടെ കല്യാണപന്തലിനു തീ പിടിച്ച അനുഭവമായി കേരളത്തില്‍.

കല്ല്യാണ പ്രായ വിവാദം ചര്‍ച്ച ചെയ്യുന്ന രണ്ടോളം കുറിപ്പുകള്‍ മലബാര്‍ ഫ്ലാഷില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടു. മലയാളക്കരയിലെ ഏതാണ്ടെല്ലാ പത്രങ്ങളും, ചാനലുകളും, സോഷ്യല്‍ മീഡിയയും ക്ഷണിക്കാത്ത കല്ല്യാണത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു സദ്യ കഴിച്ചു ഏമ്പക്കം വിട്ടു. പതിനാറു വയസ്സില്‍ പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്ന രാജ്യങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കി പതിനാറിന്റെ വക്താക്കള്‍ ചര്‍ച്ച കൊഴുപ്പിച്ചു. എന്തിനും ഏതിനും 
യൂറോപ്പിനെയും അമേരിക്കയെയും സാമൂഹ്യപുരോഗതിയുടെ മാതൃകയായി ചൂണ്ടി കാട്ടുന്നവര്‍ക്ക് പതിനെട്ടാണ് അവിടെത്തെ വിവാഹപ്രായം എന്ന് ചൂണ്ടികാട്ടി പുരോഗമനം പറയാന്‍ സാധിച്ചില്ല എന്നത് വേറെ കാര്യം. 


ലോകത്ത് ഒരുപാട് രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സ് എന്നത് ഒരു വസ്തുതയാണ്. ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, റഷ്യ, ക്യൂബ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാറാണ്. പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന ‘പരിഷ്‌കൃത’ രാജ്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ഇന്ത്യയില്‍ പുരുഷനു ഇരുപത്തൊന്നും സ്ത്രീക്ക് പതിനെട്ടും വയസ്സ് തികഞ്ഞാല്‍ മാത്രമേ വിവാഹിതരാകാവൂ എന്നതാണ് നിലവിലെ നിയമം.

പതിനാറിന്റെ പക്ഷക്കാരാണോ അതല്ല പതിനെട്ടിന്റെ ആളുകളാണോ പുരോഗമന ചിന്താഗതിക്കാര്‍ എന്നതല്ല ഇവിടെ പരാമര്‍ശിക്കുന്നത്. പൊതു സമൂഹത്തില്‍ ചില പ്രശ്നങ്ങള്‍ മാത്രം എന്തുകൊണ്ടാണ്‌ വളരെ പെട്ടെന്ന് തന്നെ വിവാദമാകുന്നതും സജീവമായി നിലനില്‍ക്കുന്നതും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഈ കോലാഹലങ്ങള്‍ തുടങ്ങുന്നതിനു നാളുകള്‍ക്ക് മുമ്പ്, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടിയുടെ പ്രായം (വ്യഭിചരിക്കാനുള്ള അംഗീകാരം) പതിനാറായി പുനര്‍നിര്‍ണയിക്കാന്‍ തകൃതിയായ ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടെങ്കിലും വിവാഹപ്രായം പതിനെട്ടാക്കണമെന്ന് വാദിക്കുന്ന ഒരാളും വ്യഭിചാര പ്രായം പതിനാറാക്കുന്നതില്‍ പ്രതിഷേധിച്ചതായി അറിയില്ല. പതിനാറു തികഞ്ഞ പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നിയാല്‍ പരപുരുഷനെ പ്രാപിക്കാന്‍ നിയമ തടസ്സമുണ്ടാകരുത് എന്നത് 'പുരോഗമനപരമായ' ആശയമായത് കൊണ്ടാകാം സ്തീ സംരക്ഷകരോ, പുരോഗമന പ്രസ്ഥാനങ്ങളൊ ഈ കാര്യത്തില്‍ മൌനത്തിലായിരുന്നു. അതായത് രഹസ്യ വേഴ്ച്ചക്ക് പെണ്‍കുട്ടിക്ക് വയസ്സ് പതിനാറു മതി. അപ്പോള്‍ പിന്നെ മാതാപിതാക്കളും കുടുംബക്കാരും ചേര്‍ന്ന് നടത്തുന്ന നിയമാനുസൃതമായ കല്ല്യാണത്തിനു പതിനെട്ട് വയസ്സ് തന്നെ തികയണം എന്നു വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് ഏതെങ്കിലും പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ക്ക് തോന്നിപോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമൊ?

ഇന്ന് പതിനെട്ടും ഇരുപതും തികയാതെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണം അപൂര്‍വമായി മാത്രമേ നാട്ടില്‍ നടക്കുന്നുള്ളൂ. ഇന്നത്തെ ചുറ്റുപാടില്‍ ഒരു പെണ്‍കുട്ടിയെ പതിനെട്ടു വയസ്സ് വരെ വളര്‍ത്തി കാത്തു സൂക്ഷിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം അതിസാഹസികത തന്നെയാണ്. മൊബൈലും, ഫേസ് ബുക്കും, മിസ്സ്ഡ് കോളും, ചാറ്റിങ്ങും, എസ് എം എസ്സും ചേര്‍ന്ന് തീര്‍ക്കുന്ന ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ പല രക്ഷിതാക്കളും കണ്ടെത്തുന്ന എളുപ്പ വഴിയാണ് നേരത്തെയുള്ള കല്യാണം. മാതാപിതാക്കള്‍ക്ക് മകള്‍ വഴിതെറ്റിപ്പോകുമോ എന്ന ആശങ്ക പെരുകുമ്പോള്‍ അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം എന്ന് പറയുന്നത് സര്‍വ്വസാധാരണമാണ്. അത് കേവലമൊരു പറച്ചിലിനുമപ്പുറം ഒരു മാതൃ ഹൃദയത്തിന്റെ നിലവിളി കൂടിയാണ്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രശ്നത്തിന്റെ ഒരു വശം. ഇതിന്റെ മറുവശം കൂടി പരിശോധിക്കുമ്പോഴാണ് പതിനാറിന് വേണ്ടി കോടതി കയറാന്‍ ഇറങ്ങി തിരിച്ചവരോട് സഹതാപം തോന്നിപ്പോകുന്നുത്. കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറിന്റെ കൂടെ കറവക്കരനെയും കൊണ്ട് ചാടിപുറപ്പെട്ട മതസംഘടനകളുടെ നടപടി, മോങ്ങാന്‍ കാത്തിരുന്ന നായയുടെ മണ്ടയില്‍ തെങ്ങ് തന്നെ വെട്ടിയിടുന്നതായിരുന്നു. അറബികല്ല്യാണം, ത്വലാക്ക്, നാല് കെട്ടല്‍, പര്‍ദ്ദക്കുള്ളില്‍ വിയര്‍ത്തൊലിക്കുന്ന മുസ്ലിം സ്ത്രീ, മക്കന, ഊരുവിലക്ക് തുടങ്ങി മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന കാക്ക തൊള്ളായിരം പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ലൈവായി കൈകാര്യം ചെയ്യുന്ന ചാനലുകള്‍ക്കും, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും, ബുദ്ധി ജീവികള്‍ക്കും, കൊത്തിവലിക്കാന്‍ പുതിയൊരു 'ഇരയെ' വലിച്ചെറിഞ്ഞു കൊടുത്തതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും മതസംഘടനകള്‍ക്ക് അവകാശാപെട്ടതു തന്നെ .

മുസ്ലിം കല്യാണത്തിലെ സ്ത്രീധന പിശാചും, സാമ്പത്തിക ധൂര്‍ത്തും, അനാചാരങ്ങളും, പൊങ്ങച്ചങ്ങളും കാണാതെ പതിനാറു വയസ്സില്‍ കയറിപിടിച്ച ഈ സംഘടനകള്‍ പ്രശ്നത്തെ സമീപിച്ചത് വളരെ അപക്വമായി പോയി എന്ന് തന്നെ പറയാം. ഇരുപതും, ഇരുപത്തഞ്ചും വയസ്സ് പൂര്‍ത്തിയായി പുരയും, മഹല്ലും നിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ (യുവതികള്‍) പൊന്നും, പണവും സ്ത്രീധനമായി നല്കാനില്ലാത്തതിനാല്‍, കണ്ണിറുക്കി കാണിക്കുന്നവന്റെ കൂടെ ഇറങ്ങി പോകുമ്പോഴൊ, കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുമ്പോഴോ തോന്നാത്ത ഈ സാമൂഹ്യ പ്രതിബദ്ധത ഏതു മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് എത്ര ചിന്തിച്ചാലും സാധാരണക്കാരന്റെ തലയില്‍ കേറില്ല. അത് കൊണ്ടായിരിക്കാം മുസ്ലിം സമൂഹത്തിലെ തന്നെ യുവസംഘടനകള്‍ക്ക് ഈ തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയാത്തത്.

സ്ത്രീധനം കണക്ക് പറഞ്ഞു ചോദിച്ചു വാങ്ങിക്കുന്നത് അഭിമാനമായി കാണുന്ന ഒരു സമൂഹം, കല്യാണ ചെലവ് നടത്താന്‍ പെണ്‍ വീട്ടുകാരോട് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന കാരണവന്‍മാര്‍, ഒരു തീന്‍മേശയില്‍ എണ്ണിയാല്‍ തീരാത്തത്ര ഭക്ഷണ വിഭവങ്ങള്‍ വിളമ്പി അന്തസ്സ് നിലനിര്‍ത്തുന്ന പ്രമാണിമാര്‍, 'കാസി' (സ്ത്രീധനം) കൊടുക്കാന്‍ വേണ്ടി വാങ്ങിവെച്ച പുത്തന്‍ കാറില്‍ തന്നെ യാത്ര ചെയ്തു കാനോത്ത് (നിക്കാഹ്) നടത്തി കൊടുക്കാന്‍ മടിയില്ലാത്ത മതപുരോഹിതര്‍, മണിയറ തല്ലിത്തകര്‍ത്തു ആണത്വം കാണിക്കുന്ന വരന്റെ ചങ്ങാതിമാര്‍, വധുവിനെ റാഗ്ഗിംഗ് ചെയ്തു രസിക്കുന്ന ചെറുപ്പക്കാര്‍,   വരനെ ആനയിച്ചു കൊണ്ട് വരുമ്പോള്‍ പൊതുനിരത്തില്‍ മോട്ടോര്‍സൈക്കിള്‍ റൈസ് നടത്തി നാടുകാരെ പ്രകോപ്പിക്കുന്ന യുവാക്കള്‍ തുടങ്ങി വിവാഹാഘോഷം എന്നത് ഇന്നൊരു സാമൂഹ്യ തിന്മയും, ദുരന്തവുമായിരിക്കുന്നു. മുസ്ലിം സമൂഹത്തിലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അരങ്ങ് തകര്‍ത്താടുന്ന ഈ ദുരാചാരങ്ങളെ ശരീഅത്ത് വിരുദ്ദമായി കാണാനോ, ഒരു 'മുശാവറ' ചേര്‍ന്ന് ഇത്തരം കല്യാണത്തിനു മതപുരോഹിതര്‍ കാര്‍മ്മികത്വം വഹിക്കില്ല എന്ന് പ്രഖ്യാപിക്കാനോ ആയിരുന്നു ഈ ഒത്തുചേരലെങ്കില്‍, അതായിരുന്നു ആയിരക്കണക്കിന് വരുന്ന നിര്‍ദ്ദന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുമായിരുന്ന ഏറ്റവും വലിയ സഹായം. അതു വലിയൊരു സാമൂഹ്യ പരിഷ്കരണമായി സമൂഹം എന്നെന്നും ഓര്‍മ്മിക്കുമായിരുന്നു.

വിവാഹകാര്യത്തില്‍ ഇസ്‌ലാം സ്ത്രീക്ക് വലിയ അധികാരവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവാഹമൂല്യം (മഹര്‍) എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും സ്ത്രീകള്‍ക്കുണ്ട്. എന്നാല്‍ മഹര്‍ എന്നത് കേവലമൊരു അറബി വാക്കായി മാറ്റി നിര്‍ത്തി സ്ത്രീധനമെന്ന നാണക്കേടിനെ മഹത്വവല്‍ക്കരിച്ചിരിക്കയാണ് നാമിപ്പോള്‍. ഇതിന്റെ യഥാര്‍ത്ഥ ഇരകള്‍ പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ തന്നെ. ഇവരെ കാണാനോ അവരുടെ ധൈന്യത മനസ്സിലാക്കാനോ ഒരു സമുദായ നേതൃത്തിനും ഇക്കാലമത്രയും നേരം കിട്ടിയില്ല എന്നത് സങ്കടകരം തന്നെ.

പ്രവാസികളായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്കറിയാം, നാട്ടില്‍ നിന്നും തങ്ങളെ തേടിവരുന്ന സഹായഭ്യര്‍ത്ഥനകളില്‍ ഒട്ടു മിക്കതും മകളുടെ കല്യാണത്തിനു സ്ത്രീധനമായി സ്വര്‍ണ്ണവും പണവും നല്‍കാന്‍ വേണ്ടിയാണെന്ന് . മകളെ കെട്ടിച്ചു വിടാന്‍ നാടുനീളെയുള്ള സമ്പന്നരുടെ വീട്ടുമുറ്റത്ത് അലഞ്ഞുതിരിഞ്ഞു കൈനീട്ടി നടക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചു അവരെ പാര്‍ശ്വവല്ക്കരിച്ചു വിടുന്ന ഈ സാമൂഹ്യവ്യവസ്ഥിതി നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ ഇതൊന്നും ഒട്ടും അലോസരപ്പെടുത്താതെ, വിവാഹ പ്രായം രണ്ടു വയസ്സ് കൂടിയാല്‍ ശരീയത്ത് തകര്‍ന്നുപോകും എന്ന് വിലപിക്കുന്ന, പരസ്പരം സലാം പറയുന്നത് പോലും ഹറാമാക്കപ്പെട്ടവര്‍, ശിര്‍ക്കും ബിദ്അത്തും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു വേദികള്‍ മലീസമാക്കുന്നവര്‍, ഭിന്നത മാറ്റി വെച്ച് ഒന്നിച്ചത് കാണുമ്പോള്‍ പെണ്ണ് കെട്ടിനപ്പുറം ദീനില്‍ മറ്റൊന്നിനും പ്രസക്തി ഇല്ലെ എന്ന് ചോദിച്ചു പോകുന്നു?

01 April 2013

റിയാലിറ്റി ഷോ

എസ്. എം എസ്സ് സന്ദേശങ്ങള്‍ ലോകം കീഴടക്കി വാഴുമ്പോഴും, ചേട്ടായി അയച്ച കത്ത്‌ കയ്യില്‍ കിട്ടിയത് പതിനാറാം നാളിലാണ്. പഴയ കത്ത് പാട്ടിന്റെ വരികള്‍ അപ്പടി പകര്‍ത്തിയ കത്ത് വായിച്ചപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാതായി. ചാനലിലെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റിഷോ കണ്ടുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. സന്ധ്യക്ക് മുമ്പേ റിയാലിറ്റി ഷോകള്‍ ആരംഭിക്കുന്നതിനാല്‍ സന്ധ്യാ നാമവും, വിളക്ക് വെക്കലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിര്‍ത്തലാക്കിയ കാര്യം ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. അല്ലെങ്കിലും സന്ധ്യാ സമയത്ത് സ്ഥിരമായി പവര്‍കട്ടും ലോഡുഷെഡിങ്ങും തുടരുന്നതിനാല്‍ മണ്ണെണ്ണ വിളക്കും മെഴുക് തിരിയും തെളിയിക്കുന്നത് തന്നെ ദീപം കൊളുത്തലല്ലേ?. "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം " എന്നാണല്ലോ വൈദ്യുതി വകുപ്പിന്റെ പുതിയ മന്ത്രം.

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഒരുത്തിയുടെ ഭര്‍ത്താവിനു അനുവദിച്ച കോഴി പിടുത്തം എന്ന 'ടാസ്ക് 'ചെയ്യുന്നതിനിടെ കോഴിയെ ഓടിച്ചിട്ടു പിടിക്കുന്നത് കണ്ടപ്പോള്‍ അത് നിങ്ങളായിരുന്നെങ്കില്‍ എത്ര മനോഹരമായി ചെയ്യുമായിരുന്നു എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തുപോയി. അക്കാര്യത്തില്‍ നിങ്ങക്കുള്ള മുന്‍പരിചയം വെറുതെ ഒരു ഭാര്യയായ എനിക്കല്ലേ നന്നായി അറിയൂ. അയല്‍പക്കത്തെ എന്തു മാത്രം കോഴികളെയാണ് നിങ്ങള്‍ ഓടിച്ചിട്ട് പിടിചു കൊണ്ടു വന്ന് നമ്മുടെ കോഴിക്കൂട്ടില്‍ അടച്ചിട്ടത്. ടാസ്ക് വിജയകരമായി ചെയ്ത ഭര്‍ത്താവിനെ ഭാര്യമാര്‍ (?) കൂട്ടം ചേര്‍ന്ന് അയാളുടെ മെയ്‌വഴക്കവും, സ്റ്റാമിനയും, ശരീരവടിവും പിന്നെ ആണത്വവും തലനാരിഴ കീറി വിശകലനം ചെയ്യുന്നത് കണ്ടപ്പോള്‍ കൊടിച്ചിപട്ടികള്‍ കൂട്ടംകൂടി ഓരിയിടുന്നതു പോലെ തോന്നി.

ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല. കാരണം അതിലിപ്പോള്‍ ശരത്‌ ചേട്ടന്‍ ഇല്ലാത്തത്‌ കൊണ്ട് സങ്കതി തീരെ പോരാ. പുതുതായി വന്ന ജയചന്ദ്രന്‍ സാറിന്‍റെ ടെമ്പോ കേട്ട് അയല്‍പക്കത്തെ പശുക്കള്‍ മുക്രയിടുമ്പോള്‍ നമ്മുടെ മോള്‍ക്ക്‌ വല്ലാത്ത പേടിയാകുന്നു. കൂടാതെ അവതാരികയുടെ ചേട്ടന്മാരോടുള്ള കുഴയലും, ഇംഗ്ലീഷ്‌ ചേര്‍ത്തുള്ള സംസാരവും ദിവസവും അണിഞൊരുങ്ങി വരുന്നതും (പലപ്പോഴും അണിയാതെയും) കാണുമ്പോള്‍ എനിക്കിത്തിരി പുളിക്കും. ഞാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മോളെ കൊണ്ട് വിടാന്‍ പോയിട്ടുള്ള പരിചയം വെച്ചെങ്കിലും പറയുന്നത് കേട്ടാല്‍ അത് ഇംഗ്ലീഷ് ആണെന്ന് മനസ്സിലാകും. ഈയിടെ എങ്ങു നിന്നോ വന്ന ആള്‍ അവളെ പള്ളക്കിട്ടു പിടിച്ചത് നിങ്ങള്‍ ദുബായിലിരുന്നു ലൈവായി കണ്ടില്ലേ? മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി ......

അമ്മ അമ്മായിയമ്മ എന്ന ഷോയില്‍ പങ്കെടുക്കാന്‍ ചാനലിലേക്ക് കത്തെഴുതി കാത്തിരിക്കയാണ് ഞാനും നിങ്ങളുടെ അമ്മയും. ഷോയിലെ പരദൂഷണം എന്ന സെഗ്മെന്റില്‍ വലിയ പ്രയാസം കൂടാതെ തന്നെ നിങ്ങളുടെ അമ്മ ജയിച്ചു കയറും എന്നുറപ്പ്.

അടുത്ത പ്രാവശ്യം പണം അയക്കുമ്പോള്‍ ഒരു പതിനായിരം രൂപ കൂടുതല്‍ അയക്കണം. എസ്. എം. എസ് അയക്കുന്നതിന് റീചാര്‍ജ് കൂപ്പണ്‍ വാങ്ങിക്കാന്‍ മോളുടെ സ്കൂള്‍ ഫീസ്‌ എടുത്ത്‌ ഉപയോഗിച്ചതിനാല്‍ ഇന്നലെ സ്കൂളില്‍ നിന്നും മാഡം വിളിച്ചിരുന്നു. ഈ മാസത്തെ ഫീസ്‌ ഉടനെ അടച്ചില്ലെങ്കില്‍ മോളെ ക്ലാസ്സില്‍ കയറ്റില്ല എന്നു ആ വിവരദോഷി പറഞ്ഞു. എസ് എന്നും നോ എന്നും രണ്ടു വാക്കുകള്‍ കൊണ്ട് ഞാന്‍ ആ മദാമ്മയെ തല്‍ക്കാലം ഒന്നൊതുക്കി .

ക്ഷേത്രത്തിലേക്ക് ഉരുളാന്‍ നേര്‍ന്നത് എന്ത് കാര്യ സാക്ഷാല്‍ക്കാരത്തിനു വേണ്ടി എന്ന് കത്തില്‍ ചോദിച്ചു കണ്ടു? ചേട്ടന്നു ദുബായിലേക്ക് വിസ കിട്ടാന്‍ വേണ്ടിയായിരുന്നു അതെന്നത് മറന്നുപോയോ?. ആ ശല്യം ഇവിടെന്നു ഒഴിവായ സ്ഥിതിക്കും ഇപ്പോള്‍ അവിടെ ദുബായില്‍ കിടന്നു ആവശ്യത്തിന് “ ഉരുളുന്നത് ” കൊണ്ടും ഇനി ആ നേര്‍ച്ച വീട്ടെണ്ട ആവശ്യം ഇല്ല എന്നു തോന്നുന്നു

അലാവുദ്ദീന്റെ അത്ഭുത വിളക്ക് എന്ന സീരിയല്‍ അവസാനിച്ചതില്‍ മോള്‍ വലിയ നിരാശയിലാണ് അച്ഛന്‍ വരുമ്പോള്‍ അത്തരം ഒരു വിളക്ക് കൊണ്ടുവരാന്‍ മോള് ശട്ടം കെട്ടിയിരിക്കയാണ്. മൂന്നു നേരം വയര്‍ നിറച്ചു തിന്നാനും ഇഷ്ടമുള്ളതൊക്കെ തരപ്പെടുത്താനും വിളക്ക് വാങ്ങിയാല്‍ പോരെ പിന്നെന്തിനു സ്കൂളില്‍ പോയി സമയം കളയണം എന്നാണു അവളുടെ ചോദ്യം?. അച്ചന്റെ മോളല്ലേ? സ്കൂള്‍ ഗേറ്റ് കാണുമ്പോള്‍ കുരിശു കണ്ട പിശാചിന്റെ ഭാവമാണവള്‍ക്ക്. വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ ചൊല്ല്. ക്ഷമിക്കണം കുങ്കുമ പൂവ്‌ സീരിയല്‍ തുടങ്ങുകയാണ്. അതിനാല്‍ ഈ കത്തിന്റെ ആദ്യഭാഗം ഇവിടെ അവസാനിക്കുന്ന. അടുത്ത ഭാഗം അടുത്ത ദിവസം; ഇതേ സമയം. നന്ദി , നമസ്കാരം ..........